ലാലെന്ന വിസ്മയം
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പ്രഭാതം. ഓഫീസ് മുറിയിലെ പതിവ് എഴുത്തുശീലങ്ങളോട് പടവെട്ടി മുന്നേറുകയാണ്. ഇടയ്ക്കെപ്പോഴോ അക്ഷരങ്ങളെ കിതപ്പാറാന്‍ വിട്ടിട്ട്, ഏതോ ചിന്തകളില്‍ കാടുകയറാന്‍ തുടങ്ങിയ സമയം. പെട്ടെന്നാണ് ആ വിളി വന്നത്. കുമാരിയമ്മയാണ്. അതൊരു വിളിപ്പേരാണ്. യഥാര്‍ത്ഥപേര് വിമലാരാജാകൃഷ്ണന്‍. ഞങ്ങളുടെ മാനേജിംഗ് എഡിറ്റര്‍.
ക്യാബിന്റെ ഡോറ് തുറന്ന് അകത്തുകടന്ന നിമിഷം, കസേരയില്‍ ഇരിക്കാന്‍ അനുവദിക്കും മുന്‍പേ ആ ചോദ്യം ഉയര്‍ന്നു.
‘നിനക്ക് മോഹന്‍ലാലിനെ പോയൊന്ന് കാണാമോ? കണ്ട് സംസാരിക്കാമോ?’
വളവും തിരിവുകളുമൊന്നും ആ ചോദ്യത്തിലില്ലായിരുന്നു. അതുകൊണ്ടുതന്നെ അതെന്നെ വല്ലാതെ അമ്പരപ്പിച്ചുകളഞ്ഞു. കാരണം ഞാനന്ന് കുങ്കുമത്തിലാണ് വര്‍ക്ക് ചെയ്യുന്നത്. സാഹിത്യകാരന്മാരെ കാണാനും അവരുടെ അഭിമുഖം പകര്‍ത്താനുമുള്ള ആവേശത്തില്‍ ഓടിനടക്കുന്ന സമയം. അതിനിടയില്‍ ഒന്നോ രണ്ടോ വട്ടം കുങ്കുമത്തിലെ ചില കവര്‍ സ്റ്റോറികള്‍ക്കായി താരങ്ങളെ കണ്ടിട്ടുണ്ട്. അതാണ് സിനിമയുമായി ആകെയുള്ള ബന്ധം. ആ എന്നെയാണ് പുതിയ ദൗത്യം ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ആ മുറിയില്‍ നിന്നും മടങ്ങും മുമ്പ് ഒരു കാര്യം കൂടി കുമാരിയമ്മ പറഞ്ഞു.
‘ലാല്‍ അധികം സംസാരിക്കാറില്ല. എന്തെങ്കിലും പറഞ്ഞാല്‍ സംശയമില്ല. അത് മൊഴിമുത്തുകളാണ്.’
ആ വാക്കുകള്‍ എന്നെ ഉത്തേജിതനാക്കി. പിന്നെ ലാലിനെ അറിയാനുള്ള ആവേശമായിരുന്നു. എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ് ലാലിനെ കാണാന്‍ പോയത്. ഇപ്പോഴും ഓര്‍ക്കുന്നു. ഒറ്റപ്പാലത്തെ മങ്കര വീട്ടില്‍ വച്ചായിരുന്നു ആദ്യ സമാഗമം. അവിടെ വി.എം. വിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ചിത്രം ബാലേട്ടന്. ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ ആണ് എന്നെ ലാലിന് പരിചയപ്പെടുത്തിയത്. ആദ്യദിവസം ഒന്നും സംസാരിച്ചില്ല. പക്ഷേ എന്നെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. രണ്ടാം ദിവസം ഒരു ഉച്ചസമയം അവിടുന്നാണ് സംസാരം തുടങ്ങിയത്…
അതൊരു പതിനഞ്ച് പേജുള്ള അഭിമുഖമായി ഞാന്‍ എഴുതികൊടുത്തു. അത് വായിച്ചുതീര്‍ന്ന നിമിഷം കുമാരിയമ്മ എന്നെ വീണ്ടും ക്യാബിനിലേക്ക് വിളിപ്പിച്ചു. വലതുകരം നീട്ടി ഹസ്തദാനം ചെയ്തു. പിന്നെ രണ്ട് വാക്കുകളിലൊതുങ്ങിയ അഭിനന്ദനം ‘ഗുഡ്, വെരിഗുഡ്.’ എഴുത്തുജീവിതത്തില്‍ എനിക്ക് കിട്ടിയ ആദ്യത്തെ കോംപ്ലിമെന്റ്.
പിന്നീടങ്ങോട്ട് ലാലിന്റെ എല്ലാ സെറ്റുകളും(വളരെ അപൂര്‍വ്വം ചിത്രങ്ങളൊഴിച്ച്) കവര്‍ ചെയ്യുവാനുള്ള ഭാഗ്യം എനിക്കാണുണ്ടായത്. അത് ഞങ്ങള്‍ക്കിടെ ഒരു റാപോട്ട് ഉണ്ടാക്കി. അത് ഒട്ടും പ്രകടനപരമായിരുന്നില്ല. ഒരു പുഞ്ചിരി. അല്ലെങ്കില്‍ കണ്‍പുരികങ്ങളുടെ സമര്‍ത്ഥമായ പ്രയോഗം. അതും അല്ലെങ്കില്‍ വലതുകയ്യിലെ വിരലുകളുടെ ചലനം. ഇവയെല്ലാം കൊണ്ട് ഏത് തിരക്കിനിടയിലും അദ്ദേഹം എന്നെ തിരിച്ചറിയാന്‍ സൗമനസ്യം കാട്ടി. സമയമില്ലാത്ത സമയങ്ങളില്‍ പോലും ‘നാന’യുടെ ആവശ്യങ്ങളുമായി ചെന്നപ്പോഴൊക്കെ ഒരു മടിയും കാട്ടാതെ സഹകരിച്ചു. അപൂര്‍വ്വ അവസരങ്ങളില്‍ കലഹിച്ചു. ആ ബന്ധം ഇന്നും തുടരുന്നു…
കെ. സുരേഷ്
Reviews
There are no reviews yet.