സാഹിത്യനഗരം കോഴിക്കോട്
ലോകനെറുകയില്‍
(നഗരചരിത്രം)
ഡോ. ഗോപി പുതുക്കോട്
കോഴിക്കോട് എല്ലാവരുടെയും നഗരമാണ്. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും കരുതലിന്റെയും ഇഷ്ടികകള്‍ ചേര്‍ത്തുവെച്ച് പണിതുയര്‍ത്തപ്പെട്ട നഗരം. ഉള്ളുരുകിയ ജീവിതം കൊണ്ട് സാഹിത്യത്തിന് വെള്ളിവെളിച്ചം പകര്‍ന്ന മഹാരഥന്മാരായ എഴുത്തുകാരുടെ പാദമുദ്രകളേറ്റ നഗരം. മലയാളത്തിലെ ആദ്യ നോവല്‍ പിറന്നതും ഈ നഗരത്തിലാണല്ലോ. യുനെസ്‌കോയുടെ സാഹിത്യനഗര പദവി ലഭിച്ചതോടെ കോഴിക്കോടിന്റെ സൗന്ദര്യദീപ്തിയ്ക്ക് തെളിച്ചമേറിയിരിക്കുന്നു. സാഹിത്യ നഗരപദവിയിലേക്ക് കോഴിക്കോട് നടന്നടുത്തതെങ്ങനെയെന്ന് പരിശോധിക്കുകയാണിവിടെ. ഓരോ മലയാളിയും ഹൃദയത്തോടു ചേര്‍ത്തുപിടിക്കേണ്ട സവിശേഷകൃതി.
അനില്‍കുമാര്‍ എ.വി.
(അവതാരികയില്‍ നിന്ന്)
പ്രവേശിക
അക്ഷരോപാസകയും അദ്ധ്യാപികയുമായ മേയര്‍ ഡോ. ബീനാഫിലിപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചടുലവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി കോഴിക്കോട് ഇന്ത്യയിലെ ആദ്യസാഹിത്യനഗരമായി പ്രഖ്യാപിക്കപ്പെട്ടു. അതോടെ ലോകത്തിന്റെ സാംസ്്കാരികഭൂപടത്തില്‍ കോഴിക്കോട് എന്ന നഗരനാമവും സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തില്‍ നിന്നും യുനെസ്‌കോ കണ്ടെടുത്ത ഏക സാഹിത്യനഗരം. മലയാളികള്‍ക്കാകമാനവും കോഴിക്കോട്ടുകാര്‍ക്ക് വിശേഷിച്ചും ലോകത്തിനു മുമ്പില്‍ അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം!
2021 ഡിസംബറില്‍ തുടങ്ങിയതാണ് ചര്‍ച്ചകള്‍. പലയിടങ്ങളില്‍, പല തലങ്ങളില്‍. കോര്‍പ്പറേഷനോടൊപ്പം ‘കില’യും തോളോടുതോള്‍ ചേര്‍ന്നുനിന്നു. രണ്ടുവര്‍ഷത്തെ നിരന്തരമായ ഇടപെടലുകള്‍, ആശയസംവാദങ്ങള്‍, എഴുത്തുകുത്തുകള്‍. പ്രാഗ്, എഡിന്‍ബറോ തുടങ്ങിയ നേരത്തെ സാഹിത്യനഗരങ്ങളായി പ്രഖ്യാപിക്കപ്പെട്ടയിടങ്ങളിലുള്ള പ്രതിനിധികളുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നു. പ്രാഗില്‍ നിന്നുള്ള സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി ലുഡ്മില കൊളഷോവ കോഴിക്കോട്ടു നേരിട്ടുവന്നു. സാഹിത്യനഗരം പദവിക്ക് നമുക്ക് എത്രമാത്രം അര്‍ഹതയുണ്ടെന്നു പഠിച്ചു. എന്‍.ഐ.ടി. കാലിക്കറ്റിന്റെ സഹായങ്ങളും എടുത്തുപറയണം. അവിടുത്തെ ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിംഗ് വിദ്യാര്‍ത്ഥികള്‍ നമ്മുടെ വിഭവങ്ങളും അവയുടെ സാധ്യതകളും കണക്കാക്കി. അതെല്ലാം അധികൃതരെ കൃത്യതയോടെ ബോധ്യപ്പെടുത്തി. രണ്ടുവര്‍ഷത്തെ അവിശ്രമശ്രമങ്ങള്‍, നിതാന്ത ജാഗ്രതയോടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍. ഒടുവില്‍ 2023 കേരളപ്പിറവി ദിനത്തില്‍ ആ ചരിത്രസംഭവമുണ്ടായി. കോഴിക്കോട് സാഹിത്യനഗരമായി പ്രഖ്യാപിക്കപ്പെട്ടു. ഗ്വാളിയര്‍ സംഗീതനഗരവുമായി.
2004 മുതലാണ് യുനസ്‌കോ സാഹിത്യനഗരമെന്ന പേരിലുള്ള നഗരാദരവിനു തുടക്കം കുറിച്ചത്. ആദ്യമായി ആദരിക്കപ്പെട്ടത് എഡിന്‍ബറോ. പിന്നീട് മാഞ്ചെസ്റ്റര്‍, മെല്‍ബണ്‍, പ്രാഗ്, റിയോ ഡി ജനൈറോ… അങ്ങനെ 42 നഗരങ്ങള്‍ക്കു ശേഷമാണ് കഴിഞ്ഞ വര്‍ഷം കോഴിക്കോടും പട്ടികയില്‍ ചേര്‍ക്കപ്പെടുന്നത്. കൂട്ടത്തില്‍ ജോര്‍ജിയയില്‍ നിന്നുള്ള ക്യൂടൈസിയും.
കോഴിക്കോടിന് ഈ ചരിത്രനേട്ടമുണ്ടാകാന്‍ കാരണങ്ങള്‍ നിരവധിയാണ്. അവ ക്രോഡീകരിച്ചാല്‍ ഇങ്ങനെ പട്ടികപ്പെടുത്താമെന്നുമാത്രം.
1. സമ്പന്നമായ സാംസ്‌കാരിക-വിദ്യാഭ്യാസ ചരിത്രം.
2. വായനയ്ക്കും സാംസ്‌കാരികവിനിമയത്തിനുമുള്ള പൊതു ഇടങ്ങള്‍ എന്ന നിലയില്‍ ദൈനംദിന പ്രവര്‍ത്തനമുള്ള അറുനൂറോളം പൊതുവായനശാലകളുടെ ശക്തമായ ശൃംഖല.
3. സാംസ്‌കാരി സാഹിത്യമേഖലകളെക്കൂടി ആശ്ലേഷിച്ചുകൊണ്ട് മാതൃകാപരമായി മുന്നേറുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍.
4. ദിവസവുമെന്നോണം നിരവധി വേദികളിലായി അരങ്ങേറുന്ന വൈവിധ്യമാര്‍ന്ന സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍.
5. നാടക-ചിത്ര-ശില്പ കലാമേഖലകളിലെ പരീക്ഷണോന്മഖമായ നിരന്തര ഇടപെടലുകള്‍.
6. സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനുമായി മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന പ്രസാധകരുടെയും മാധ്യമങ്ങളുടെയും കരുത്തുറ്റ ശൃംഖല.
സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ അനന്ത സാധ്യതകളാണ് ഇതോടെ കോഴിക്കോടിനു മുമ്പില്‍ തുറക്കപ്പെടുന്നത്. ജൂലായില്‍ പോര്‍ച്ചുഗലില്‍ നടന്ന യുനസ്‌കോ സാഹിത്യനഗരങ്ങളുടെ സമ്മേളനത്തില്‍ നാം സംബന്ധിച്ചത് തുടക്കം മാത്രം. മേയറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും അവിടെ നടത്തിയ ഇടപെടലുകള്‍ നമുക്കു കിട്ടിയ അംഗീകാരത്തെ അരക്കിട്ടുറപ്പിക്കും വിധമായിരുന്നു. സമാനമട്ടില്‍ മറ്റു നഗരങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനങ്ങളില്‍ ഇനി നമ്മളും ക്ഷണിതാക്കളാവും. അവരുമായി സാഹിത്യ-സാംസ്‌കാരിക വിനിമയങ്ങള്‍ക്കുള്ള വാതായനമാണ് തുറക്കപ്പെടുന്നത്. നഗരത്തിലെ നിരവധിയായ സാംസ്‌കാരിക സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ഏകോപനം സാധ്യമാക്കാം. മാധ്യമസ്ഥാപനങ്ങള്‍, പ്രസാധകര്‍ എന്നിവരുടെ ഏകോപനം കാര്യക്ഷമമാക്കാം. പുസ്തകപരിഭാഷകളിലൂടെ അന്യോന്യം അടുക്കാനും ആശയസംവാദം നടത്താനും എളുപ്പമാകും. സാഹിത്യത്തിന്റെ വ്യത്യസ്ത തുറകളിലൂടെയുള്ള നഗരത്തിന്റെ സര്‍വതോന്മുഖമായ വികസനക്കുതിപ്പു സാധ്യമാക്കാം. ലിറ്റററി ടൂറിസത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാം.
കോഴിക്കോടിനെ സംസ്ഥാനത്തെ തന്നെ മറ്റു നഗരങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്ന സവിശേഷതകള്‍ നഗരത്തിലേക്കുള്ള ആദ്യ സന്ദര്‍ശനത്തില്‍ത്തന്നെ ബോധ്യപ്പെടുമെന്നതാണ് വസ്തുത. എഴുത്തുകാരുടെയും കഥാപാത്രങ്ങളുടെയും വിസ്മയ ശില്പങ്ങളുടെയും കാഴ്ചകളാണ് നഗരത്തിലെങ്ങും. രാഷ്ട്രീയ നേതാക്കളുടെയോ രാജാക്കന്മാരുടെയോ പ്രതിമകളല്ല. സാംസ്‌കാരിക-സാഹിത്യ പരിപാടികള്‍ക്കായി വാതില്‍ തുറന്നുവെച്ച നിരവധി വേദികളുണ്ടിവിടെ. ദിനപത്രങ്ങളിലെ ‘ഇന്നത്തെ പരിപാടി’ നോക്കി കൃത്യനേരത്ത് സദസ്സില്‍ ഹാജരാകുന്ന സഹൃദയരുടെ നീണ്ടൊരു നിരയുണ്ട്. അതില്‍ പ്രായഭേദമില്ല. സ്ത്രീ പുരുഷഭേദവുമില്ല. ഇരുത്തം വന്ന സാഹിത്യപ്രതിഭകളെ കേള്‍ക്കുന്ന അതേ ആവേശത്തോടെ അവര്‍ പുതുമുറക്കാരെയും പ്രോത്സാഹിപ്പിക്കുന്നു. കലാപരിപാടികള്‍ ആസ്വദിക്കാനുള്ള ഒരവസരവും കോഴിക്കോടുനഗരം പാഴാക്കാറില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവം നഗരത്തില്‍ നടന്നപ്പോഴെല്ലാം അതിശയിപ്പിക്കും വിധമുളള ആസ്വാദക ബാഹുല്യമാണ് അനുഭവപ്പെട്ടത്
സാഹിത്യ-സിനിമാ-കലാപ്രതിഭകളെ ഈ നഗരം എന്നും പ്രചോദിപ്പിച്ചുപോന്നു. വിവിധ ദേശങ്ങളില്‍ ജനിച്ചുവളര്‍ന്നവരെങ്കിലും അത്തരക്കാര്‍ നഗരത്തോടു ചേര്‍ന്നുനില്‍ക്കാന്‍ വെമ്പല്‍കൊണ്ടു. പത്രസ്ഥാപനങ്ങളിലും പുസ്തകശാലകളിലും ആകാശവാണിയിലും വിശാലമായ കടലോരത്തുമെല്ലാം അവര്‍ മുഖാമുഖം കണ്ടു. ഇടതടവില്ലാതെ ഇത്രമാത്രം ചിത്രപ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇതുപോലൊരു ആര്‍ട് ഗാലറി സംസ്ഥാനത്ത് മറ്റൊരു നഗരത്തിലുമില്ല. ഒഴിവുകളില്ലാതെ ആഹ്ലാദാരവങ്ങളും പ്രകമ്പനങ്ങളും മുഴങ്ങുന്ന ടൗണ്‍ഹാളിനോട് ചേര്‍ന്നാണല്ലോ അതു നിലകൊള്ളുന്നത്!
Reviews
There are no reviews yet.