OMLETTUM KATTAN CHAYAYUM PINNE JINNUM

100.00

ഓംലെറ്റും കട്ടന്‍ചായയും പിന്നെ ജിന്നും
(കഥകള്‍)

എം.എ. സുഹൈല്‍

പേജ്: 112

 

പ്രശസ്തനായ നാടകനടന്‍, ഒരുപാട് മനുഷ്യരെ ജീവിതദുരന്തങ്ങളില്‍ നിന്ന് കരകയറ്റിയ സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന എം.എ. സുഹൈല്‍ എഴുതിയ പന്ത്രണ്ട് കഥകളാണീ സമാഹാരത്തില്‍. പച്ചയായ ജീവിതത്തിന്റെ മഷിപ്പാത്രത്തില്‍ പേനമുക്കിയാണ് എഴുതുന്നത്. അസാധാരണമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ ഈ കഥകളിലുണ്ട്. പ്രണയമുണ്ട്, മരണമുണ്ട്, പ്രണയത്തിനും മരണത്തിനും തോല്‍പ്പിക്കാനാവാത്ത ജീവിതേച്ഛയുമുണ്ട്.

മരണം വരയ്ക്കുന്ന ചിത്രകാരന്‍ തന്റെ സര്‍ഗ്ഗാത്മകതകൊണ്ട് തന്നെ മരിക്കുന്നതും, ജീവിതത്തിന്റെ അത്ഭുതകഥ പറഞ്ഞ ഓംലെറ്റ് തട്ടുകടക്കാരന്‍ തന്റെ കഥയുടെ നിഗൂഢതയില്‍ തന്നെ മരിച്ചു വീഴുന്നതും ഈ കഥാസമാഹാരത്തിലെ അപൂര്‍വ്വ ചാരുതയുള്ള കല്‍പ്പനകളാണ്. കെട്ടുകഥകളേക്കാള്‍ വിചിത്രങ്ങളും അപരിചിതങ്ങളുമായ ജീവിതാനുഭവങ്ങളെയാണ് സുഹൈല്‍ ബലിക്കാക്കയിലും ആകാശപ്രണയത്തിലും ബ്രേക്കിംഗ് ന്യൂസിലും ആംബുലന്‍സിലും മക്കള്‍ വസന്തത്തിലും ആവിഷ്‌കരിച്ചത്.

വായിച്ചു തുടങ്ങിയാല്‍ തുടര്‍ച്ചയായ ആകാംക്ഷയും കഥാവസാനം വരെ ഒറ്റയിരിപ്പിന് വായിക്കുവാനുള്ള പ്രേരണയും ഈ കഥകള്‍ അനുവാചകന് നല്കുന്നു. നല്ല ഭാഷ, തെളിമയുള്ള ആഖ്യാനം, കഥപറച്ചിലിന്റെ സ്വന്തമായൊരു മാര്‍ഗ്ഗം ഈ കഥകള്‍ നമുക്ക് കാണിച്ചുതരുന്നു. മൗലിക പ്രതിഭാധനനായ സുഹൈലിന് മലയാള ചെറുകഥയില്‍ സ്വന്തമായൊരു ഇടമുണ്ടെന്ന് ഈ ഒരൊറ്റ കഥാസമാഹാരം സാക്ഷ്യപ്പെടുത്തുന്നു.

ആലങ്കോട് ലീലാകൃഷ്ണന്‍

 

100.00

Add to cart
Buy Now

ഇതെന്റെ ആദ്യചെറുകഥാസമാഹാരവും അഞ്ചാമത്തെ പുസ്തകവുമാണ്. പന്ത്രണ്ട് വ്യത്യസ്ത പശ്ചാത്തലത്തിലുള്ള കഥകളാണ് ഇതില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ളത്. ലളിതമായി വായിച്ചുപോകാവുന്ന രീതിയിലാണ് കഥ പറഞ്ഞിരിക്കുന്നത്. തീവ്രമായ പ്രണയമുണ്ട്. പല കഥകളിലും മരണവും ഒരു കഥാപാത്രമാണ്. മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും കഥ കടന്നുചെല്ലുന്നു. ഞാന്‍ കണ്ടവയോ, കേട്ടവയോ, എന്നിലേക്കൊഴുകി വന്നവയോ ആണ് പല കഥകളും. കഥകളുടെ യഥാര്‍ത്ഥ അവകാശികളുടെ മനസ്സിനരികെ ഞാന്‍ ചാരി നിന്നതേയുള്ളൂ. കഥകളായി അവ മാറുകയായിരുന്നു. ഇതിലെ ഓരോ കഥാപാത്രങ്ങള്‍ക്കും നമുക്ക് മനസ്സിലാകാത്ത ഓരോ ശരികളുണ്ട്, ചില തെറ്റുകളും. മാതൃകകള്‍ എപ്പോഴും മാതൃകകളായിരിക്കണമെന്നില്ലല്ലോ. പലപ്പോഴും അവര്‍ പൊയ്മുഖങ്ങളുമാവും. അവിടെ സ്വന്തം നിഴല്‍ മാത്രമാണ് സത്യം. നിഴലിനറിയാത്ത സത്യമുണ്ടോ എന്ന് ചില കഥാപാത്രങ്ങള്‍ നിങ്ങളോട് ചോദിക്കും. മരണത്തിന് പകരക്കാരനില്ലാത്തതുകൊണ്ടാണ് ഇവിടെ സ്‌നേഹം നിലനില്‍ക്കുന്നത് എന്ന് ചില കഥകള്‍ നമ്മെ ഓര്‍മ്മെപ്പടുത്തുന്നു. നിങ്ങളുടെ പ്രണയങ്ങള്‍ക്ക് വേരുകളുണ്ടെങ്കില്‍ അകല്‍ച്ച ഒരു വിഷയമേ അല്ല. അവിടെ പങ്കിട്ട നിമിഷങ്ങള്‍ ചെറുതും ഇനി പങ്കിടാനുള്ള ഓര്‍മ്മകളുടെ വസന്തം വലുതുമായിരിക്കും. പ്രണയത്തിന്റെ വിജയം എന്നത് വിവാഹം കഴിക്കുകയോ, മരണം വരെ പ്രണയിക്കുകയോ എന്നതല്ല. പകരം മരണത്തിനു ശേഷവും പ്രണയിക്കുക എന്നതാണെന്ന് ഈ കഥാസമാഹാരം നിങ്ങളെ ബോധ്യപ്പെടുത്തുന്നു.

ഇതിലെ കഥാബീജങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവന്നപ്പോള്‍ ഒരു യാത്രയില്‍ അത് ലിപി അക്ബറുമായി പങ്കുവെയ്ക്കാന്‍ ഇടയായി. കേട്ടപ്പോള്‍ത്തന്നെ നമുക്ക് ഇതൊരു പുസ്തകമാക്കി ഇറക്കാമെന്ന് അക്ബര്‍ പറയുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തു. നന്ദി. ഈ പുസ്തകം മനോഹരമാക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രിയകവി പി.കെ ഗോപി, നോവലിസ്റ്റ് പി. സുരേന്ദ്രന്‍, എഴുത്തുകാരന്‍ കാനേഷ് പൂനൂര്‍ എന്നിവര്‍ക്കും മനോഹരമായൊരു അവതാരിക എഴുതി നല്‍കിയ കവിയും കഥാകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനും നന്ദി.

ഇതിലെ ലിപികള്‍ എനിക്കുമാത്രം പരിചിതമായതാണ്. വായിച്ചു വിലയിരുത്തുക.
സ്‌നേഹപൂര്‍വ്വം,
എം.എ. സുഹൈല്‍

Brand

M.A. SUHAIL

എം.എ. സുഹൈല്‍ സ്വദേശം മലപ്പുറം ജില്ലയിലെ അരീക്കോട്. ജനനം 1966 മെയ് 22ന്. മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്‌കൂള്‍, എം.ഇ.എസ്. മമ്പാട് കോളേജ്, കോ-ഓപറേറ്റീവ് കോളേജ് മഞ്ചേരി, സൈക്കോളജിക്കല്‍ കൗണ്‍സിലിംഗില്‍ പി.ജി.ഡി.പി.സി ഡിഗ്രി. അധ്യാപനത്തോടൊപ്പം സ്‌കൂള്‍, കോളേജ് തലങ്ങളിലും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മറ്റു വിവിധ മേഖലകളിലും ആയിരത്തിലധികം മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. സിനിമ-സീരിയല്‍ അഭിനയരംഗത്തും നാടകരചനാരംഗത്തും സംഗീതസംവിധായകനായും ടിവി അവതാരകനായും കഴിവു തെളിയിച്ച സുഹൈലിന് യുണൈറ്റഡ് ഹ്യൂമണ്‍ കെയര്‍ ഇന്റര്‍നാഷണല്‍ യു.എസ്.എയുടെ മഹാത്മാഗാന്ധി പീസ് പുരസ്‌കാരം(2018), സേവ് അരീക്കോട് അച്ചീവ്‌മെന്റ് അവാര്‍ഡ്, സാംസ്‌കാരിക സഞ്ചാരം-തനിമ കലാസാഹിത്യവേദി പുരസ്‌കാരം, പ്രിയദര്‍ശിനി കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ മാന്‍ ഓഫ് മോട്ടിവേഷന്‍ പുരസ്‌കാരം, റൈസ് സ്‌കൂള്‍ ഓഫ് മോട്ടിവേഷന്‍ പുരസ്‌കാരം, വോയ്‌സ് പ്രവാസി കൂട്ടായ്മയുടെ മാന്‍ ഓഫ് ഇന്‍സ്പിരേഷന്‍ പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി അറിവ് പുസ്തക പുരസ്‌കാരം, നാഷനല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പുസ്തക പുരസ്‌കാരം, യുവകലാ സാഹിതി കലാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൃതികള്‍ : മിടുക്കരാവാന്‍ 100 നല്ല പാഠങ്ങള്‍ ജീവിതവിജയം അറിവും തിരിച്ചറിവും പ്രണയമഴക്കാലം ജനനം മുതല്‍ മരണം വരെ ഭാര്യ : റാഷിദ മക്കള്‍ : നൈജല്‍ഹാന്‍ ഹെഗിന്‍ഹാന്‍ വിലാസം : 'ആഗ്‌നസ്' കൊഴക്കോട്ടൂര്‍ അരീക്കോട് പി.ഒ., 673 639 മലപ്പുറം ജില്ല. samareacodeartist@gmail.com Ph: 9447163259

Reviews

There are no reviews yet.

Be the first to review “OMLETTUM KATTAN CHAYAYUM PINNE JINNUM”
Review now to get coupon!

Your email address will not be published. Required fields are marked *