താഴേക്ക് ചെരിയുന്ന വരകള്‍
(കഥകള്‍)
സുനില്‍ കുളമുട്ടം
ലളിതമായ ആഖ്യാനത്തിലൂടെ, അപരിചിതമെന്ന് തോന്നിപ്പിക്കുന്ന നടവഴികളിലൂടെ കൂട്ടിക്കൊണ്ടുപോയി തികച്ചും പരിചിതമായ കാഴ്ചകളുടെ വിഭ്രമങ്ങളിലെത്തിക്കുന്ന രചനകള്‍ എന്ന നിലയ്ക്കാണു സുനില്‍ കുളമുട്ടത്തിന്റെ ‘താഴേക്ക് ചെരിയുന്ന വരകള്‍’എന്ന ഈ സമാഹാരത്തിലെ ചില കഥകളെനിക്ക് അനുഭവപ്പെട്ടത്.
നടപ്പുകാലത്തോട് സംവദിക്കുന്നതാണ് ഇതിലെ ഒട്ടുമിക്ക കഥകളും .
സുനിലിന്റെ കഥകളിലൂടെ കടന്നു പോകുമ്പോള്‍ ഒരു ചിത്രത്തിലെന്ന പോലെ കോറിയിട്ടിരിക്കുന്ന ഒട്ടേറെ ദൃശ്യ ബിംബങ്ങള്‍ അനുഭവപ്പെടുന്നു.’താഴേക്ക് ചരിയുന്ന വരകള്‍’ ഓര്‍മ്മയുടെ പിന് കാഴ്ചകളുടെ ദൃശ്യ ബിംബങ്ങളാല്‍ സമ്പന്നമാണ്.
ദേശ ജീവിതവും പ്രവാസ ജീവിതവും ഒരുപോലെ പ്രകടമാകുന്ന നേര്കാഴ്ചകളുടെയും നേരനുഭവങ്ങളുടെയും ആവിഷ്കാരമാണ് ഈ കഥകള്‍.റോബര്‍ട്ട് ഫ്രോസ്റ്റ് പറയുന്നതു പോലെ ‘സ്വന്തം ജാലകങ്ങളിലൂടെ പുറം കാഴ്ചകളിലേക്കുള്ള തുറിച്ചു നോട്ടങ്ങളാണല്ലോ സാഹിത്യരചനകളായി രൂപാന്തരപ്പെടുന്നത്,’ഈ കഥകളിലും പുറം കാഴ്ചകളിലേക്കുള്ള തുറിച്ചു നോട്ടങ്ങളുണ്ട്. സ്വാനുഭവങ്ങളുടെ ചൂടും ചൂരുമുണ്ട്.പുറം കാഴ്ചകളിലേക്കുള്ള തുറിച്ചു നോട്ടങ്ങളുണ്ട്.
– കെ.വി . മോഹന്‍ കുമാര്‍ – ഐ.എ.എസ് (അവതാരികയില്‍ നിന്ന്)
അവതാരിക
കഥകള്‍ നേര്‍ക്കാഴ്ചകളാകുമ്പോള്‍
കെ.വി. മോഹന്‍ കുമാര്‍
പറയാനാവാതെ ഉള്ളിലൊതുക്കേണ്ടിവരുന്ന കഥകളെപ്പോലെ നൊമ്പരപ്പെടുത്തുന്നതായി യാതൊന്നുമില്ലെന്ന് കവി മായാ ആഞ്ചലോവ് പറഞ്ഞതെത്ര ശരിയെന്നെനിക്ക് തോന്നാറുണ്ട്. എഴുത്തുകാര്‍ പലപ്പോഴും കഥകളെഴുതിപ്പോകുന്നതങ്ങനെയാണു, എഴുതാതിരിക്കാനാവില്ലെന്ന വിങ്ങലില്. ഒരിക്കല്‍ നര്‍ത്തകി അലര് മേല്‍ വള്ളി ഒരു അഭിമുഖത്തില്‍ പറഞ്ഞു: നൃത്തം ചെയ്യാതിരിക്കാനാവില്ലെനിക്ക്. ചെയ്യാതിരുന്നാല്‍ അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തും. നൃത്തം ചെയ്യുന്ന നിമിഷങ്ങളിലൊക്കെയും ഒരേ സമയം ഞാനൊരു കവിയും ചിത്രകാരിയും ഗായികയുമാണെന്ന തോന്നലെനിക്കുണ്ടാവും. ഞാന്‍ തന്നെ നിറക്കൂട്ട് നല്കി ജീവസ്സുറ്റതാക്കിയ വാങ്മയ ചിത്രങ്ങളാണെന്റെ നൃത്തം.’എല്ലാ സര്‍ഗ്ഗാത്മക രചനകളും ആത്മാവിഷ്കാരങ്ങളാണു.പ്രശസ്ത എഴുത്തുകാരന് റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ഭാഷയില്‍ ‘ഓരോ രചനയും ഓരോ കണ്ടെത്തലാണു.’ ഇവിടെ ‘രചന’യെന്ന ഗണത്തില്‍ ചിത്രമെഴുത്തും സാഹിത്യവും ശില്പ നിര്‍മ്മിതിയും മാത്രമല്ല, നൃത്തവും അഭിനയവും ആലാപനവുമെല്ലാം ഉള്‍പ്പെടും.എല്ലാ ആത്മാവിഷ്കാരങ്ങളും സര്‍ഗ്ഗാത്മക രചനകളാണല്ലോ?.
സ്ഥലകാല മാനങ്ങളാണു വ്യത്യസ്ഥ കലാ മാദ്ധ്യമങ്ങളുടെ താരതമ്യത്തിനായി സ്വീകരിക്കാവുന്നത്. ചില കലാ മാദ്ധ്യമങ്ങള്‍ സ്ഥല മാനങ്ങളോടാണു ചേര്‍ന്ന് നില്ക്കുന്നതെങ്കില് മറ്റ് ചിലത് കാല മാനങ്ങളോടായിരിക്കാം.ആഖ്യാനത്തിന്റെയും സംഗീതത്തിന്റേയും മാദ്ധ്യമം കാലമാണെങ്കില്‍ ചിത്ര ശില്പ കലകളിലത് സ്ഥലമാനങ്ങളാണു. നൃത്തത്തിലാവുമ്പോള് സ്ഥലത്തിന്റേയും കാലത്തിന്റേയും മാനങ്ങള്‍ ഒപ്പം നിര്‍ദ്ധാരണം ചെയ്യപ്പെടുന്നു. ഈ രീതിയില്‍ നോക്കിയാല്‍ എല്ലാ മാദ്ധ്യമങ്ങളെയും നമുക്ക് രണ്ട് കള്ളികളിലായി ഒതുക്കാനാവും.ഓരോ മാദ്ധ്യമത്തിന്റേയും അടിസ്ഥാനമെന്ന് കരുതപ്പെടുന്ന ഒന്നോ രണ്ടോ മാനങ്ങളില്‍ നിന്നായിരിക്കും ഇതര മാനങ്ങളുടെ അനുഭൂതി ജനിപ്പിക്കുന്നത്.ചിത്രകല ദ്വിമാന തലത്തില്‍ നിന്നു കൊണ്ട് ആഴമെന്ന ത്രിമാന പ്രതീതി ജനിപ്പിക്കുന്നു. വരയുടെയും നിറങ്ങളുടെയും വ്യത്യസ്ത സമന്വയത്തിലൂടെ നാലാമതൊരു മാനവും സൃഷ്ടിക്കപ്പെട്ടേക്കാം .സാഹിത്യത്തിന്റെ മാനം കാലവും സ്ഥലവും സങ്കലനം ചെയ്യപ്പെടുന്നതാണു.സാഹിത്യത്തില്‍, വിശേഷിച്ച് കഥയില്‍, കാലത്തിന്റെ ഏകമാനത്വത്തില് ഭൂത വര്‍ത്തമാന ഭാവി കാലങ്ങള്‍ കൂടാതെ സ്ഥലത്തിന്റെ ത്രിമാനത്വവും സൃഷ്ടിക്കപ്പെടാന്‍ കഴിയുന്നു.
ഒട്ടുമിക്ക ലോക കഥകളുടേയും മിക്കവാറുമെല്ലാ മലയാള കഥകളുടേയും ആകൃതി കോഴിമുട്ടയുടേതാണെന്ന്, ജ്യോമിതീയ വസ്തുത എന്ന നിലയ്ക്ക് യശ:ശരീരനായ കഥാകൃത്ത് ടി.ആര് മുമ്പൊരിക്കല്‍ പറയുകയുണ്ടായി. തുടക്കവും ഒടുക്കവും ഇടുങ്ങിയും അതിനിടയ്ക്കുള്ള ഭാഗം വികസിച്ചുമാണു കാണുന്നതെങ്കില്‍ അതൊരു കഥയാണെന്ന് ഉറപ്പിച്ചു പറയാം. ബോര് ഹസ്സിന്റേയും ചെക്കോവിന്റേയും കഥകള്‍ക്ക് പോലും മുട്ടയുടെ ആകൃതിയായിരുന്നു.തുടക്കവും ഒടുക്കവും രണ്ടറ്റത്തും കൂര്‍ത്ത് നില്ക്കുന്ന ഘടന. കഥകളെക്കുറിച്ച് അതുവരെയുണ്ടായിരുന്ന സാമാന്യ ഘടനാ സങ്കല്പമാണു ജ്യോമിതീയ രൂപത്തില്‍ ടി.ആര് വരച്ചു കാട്ടുന്നത്.എന്നാല്‍ കാലത്തിനൊപ്പം കഥ ഒരുപാട് മുന്നോട്ട് വന്നു.പ്രമേയത്തിലും ആഖ്യാനത്തിലും ഘടനയിലും ഭാഷയിലുമെല്ലാം പൊളിച്ചെഴുത്ത് നടത്തുന്ന പുതിയ എഴുത്തുകാരുടെ കാലമാണിത്. മലയാള സാഹിത്യത്തില്‍, നിലനില്‍ക്കുന്ന ബോദ്ധ്യങ്ങളെ നിരാകരിച്ചു കൊണ്ട് എഴുത്തിലെ നവീകരണം സംഭവിച്ചു കൊണ്ടിരിക്കുന്ന രണ്ട് മേഖലകളാണു കഥയും കവിതയും. വായനക്കാരെ ലളിതമായ ആഖ്യാനത്തിലൂടെ, അപരിചിതമെന്ന് തോന്നിപ്പിക്കുന്ന നടവഴികളിലൂടെ കൂട്ടിക്കൊണ്ടുപോയി തികച്ചും പരിചിതമായ കാഴ്ചകളുടെ വിഭ്രമങ്ങളിലെത്തിക്കുന്ന രചനകള്‍ എന്ന നിലയ്ക്കാണു സുനില്‍ കുളമുട്ടത്തിന്റെ ‘താഴേക്ക് ചെരിയുന്ന വരകള്‍’എന്ന ഈീ സമാഹാരത്തിലെ ചില കഥകളെനിക്ക് അനുഭവപ്പെട്ടത്.നടപ്പുകാലത്തോട് സംവദിക്കുന്നതാണു ഇതിലെ ഒട്ടുമിക്ക കഥകളും.
ചിത്രകലയില്‍ വിവിധ തലങ്ങളില്‍ നിന്ന് നോക്കി ആവിഷ്കരിക്കുന്നതു പോലെ തന്നെ (ലോ ആംഗിള്‍. ഹയ് ആംഗിള്‍. ഐ ലവല്‍ ആംഗിള്‍ ) കഥയിലും വിവിധ രീതിയിലുള്ള ആഖ്യാന മാതൃകകള്‍ക്ക് സാദ്ധ്യതയുണ്ട്. പ്രശസ്ത ചിത്രകാരന്മാരായ ‘ബ്രാക്കിന്റേയും ഷെഗാളിന്റേയും ചിത്രങ്ങളില്‍ വിവിധ ആംഗിളുകളില്‍ നിന്ന് വസ്തുക്കളെ നോക്കി ഒരു പ്രതലത്തില്‍ പ്രതിഷ്ടിക്കുന്ന രീതി ബോര് ഹസ്സിന്റേയും മറ്റും കഥകളില്‍ കാണുന്നതായി കലാ നിരൂപകനായ എം.രാമചന്ദ്രന് എഴുതിയതൊരിക്കല് വായിക്കാനിടയായി.സാല് വദോര് ദാലിയുടെ ‘പെര്സ്സിസ്റ്റന്സ് ഓഫ് മെമ്മറി’, ബ്രാക്കിന്റെ ‘ബോട്ടില്‍, ഗ്ലാസ്സ് ആന്‍ഡ് പൈപ്പ്’, പീറ്റര്‍ ബ്രൂഗലിന്റെ ‘ട്രയംഫ് ഓഫ് ഡത്ത്’ എന്നീ ചിത്രങ്ങളില്‍ കാലത്തെ സങ്കോചിപ്പിക്കാനും വികസിപ്പിക്കാനും സ്പെയിസിനെ (ഇടത്തെ) വിപുലമാക്കാനും ചുരുക്കാനുമുള്ള ആവിഷ്കാര തന്ത്രങ്ങള്‍ കാണാമത്രെ. നിയോക്ലാസ്സിക്കല്‍ കാലഘട്ടത്തിനു ശേഷം പത്തൊന്‍പതാം നൂറ്റാണ്ടോടെ ‘കാല്പനികത’ സാഹിത്യത്തിലും ചിത്ര ശില്പ കലകളിലുമെല്ലാം ഒരുപോലെ പടര്‍ന്നു പിടിച്ചിരുന്നു. ഗേഥേയും ബ്ലേക്കും കീറ്റ്സും ബെയ് റണുമെല്ലാം എഴുത്തിലും സെസാനും വാന്‍ ഗോഗും പോള്‍ ഗോഗിനും മറ്റും ചിത്രകലയിലും റോഡിനും അരിസ്റ്റൈഡ് മൈ ല്ലോളും ശില്പകലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ കാലം.ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാവുന്നത്, കാലം , ഇടം എന്നീ മാനങ്ങള്‍ വച്ചു നോക്കുമ്പോള്‍ എല്ലാ സര്‍ഗ്ഗ രചനാ മേഖലകളും പരസ്പര പൂരകങ്ങളാണെന്നതാണു എന്നാണല്ലോ? സ്ഥല, കാല മാനങ്ങളില്‍ നിന്നു കൊണ്ട് ചിത്രകാരന് രചനാകൗശലം ഒരു വിധത്തില്‍ ചെയ്യുന്നു. എഴുത്തുകാരന് മറ്റൊരു വിധത്തില്‍ ചെയ്യുന്നു. . കഥകളിലെ ഭാവം തന്നെയാണു ചിത്രകലയിലെ ‘മോട്ടിഫ്’എന്ന് എം.രാമചന്ദ്രന് പറയുന്നു. ചിത്രകലയിലെ ടോണ്‍,സാമഞ്ജസ്യം (ഹാര് മോണിറ്റി),സാകല്യത (ടോട്ടാലിറ്റി) എന്നിവ ചെറുകഥയേയും സ്വാധീനിച്ചിട്ടുണ്ട്.
സുനിലിന്റെ കഥകളിലൂടെ കടന്നു പോകുമ്പോള്‍ ഒരു ചിത്രത്തിലെന്ന പോലെ കോറിയിട്ടിരിക്കുന്ന ഒട്ടേറെ ദൃശ്യ ബിംബങ്ങള്‍ അനുഭവപ്പെടുന്നു.’താഴേക്ക് ചരിയുന്ന വരകള്‍’ ഓര്‍മ്മയുടെ പിന് കാഴ്ചകളുടെ ദൃശ്യ ബിംബങ്ങളാല്‍ സമ്പന്നമാണു.ഒഴിവാക്കാന്‍ ആഗ്രഹിച്ചിട്ടും പിന്തുടരുന്ന ഒരു കട്ടിലിനെക്കുറിച്ചുല്ല ചിന്തകളിലൂടെയാണു കഥ ആരംഭിക്കുന്നത്.മകന് ആദമിനു ആ കട്ടിലിനോട് അവമതിപ്പുളവാകുന്നു.അവനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്ന കഥാനായകന് അയാളുടെ ബാല്യ യൗവനങ്ങളിലേക്കു പറക്കുന്നു.അപ്പന്റെ വാത്സല്യത്തിനായി കെഞ്ചുന്ന മകനെക്കുറിച്ചുള്ള ചിന്തകളിലൂടെ , ‘ഐ ലവ് യൂ’ എന്നെഴുതിയ കാപ്പില്‍ ചായ നുണഞ്ഞ് മൊബൈ ലും തോണ്ടി ഇരുന്നപ്പോഴാണു വാര്‍ദ്ധക്യത്തിലെത്തിയ അപ്പനെ ഓര്‍മ്മ വന്നത്.ഗള്‍ഫിലായിരുന്ന കാലത്ത് അപ്പന്റെ വരവും കാത്ത് ഉറങ്ങാനാവാതെ കിടന്നിരുന്ന കുട്ടിയിലേക്ക് ഓര്‍മ്മകള്‍ പാറിവീഴുന്നു.അപ്പന് ആവേശമായിരുന്ന കാലം.അപ്പന്റെ ഒച്ച കേട്ടാല്‍ ഓടിയെത്തിയിരുന്ന, അപ്പന്റെ കരുത്താര്‍ന്ന കൈകളില്‍ ഊഞ്ഞാല് ആടിയിരുന്ന താന്‍ എപ്പോഴാണു ആ മാസ്മരിക വലയം ഭേദിച്ചു പുറത്തുകടന്നത്?വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ എപ്പോഴോ അപ്പന് പഴയ റോള്‍ മോഡല്‍ അല്ലാതായി.അപ്പനോടെപ്പോഴോ അകന്നു.കാരണമറിയാത്ത അപ്പനോട് ദേഷ്യം തോന്നിത്തുടങ്ങി.പിന്നീട് അപ്പന് സഞ്ചരിച്ച വഴികളില്‍ എത്തിയതോടെ അപ്പനോടുള്ള അകലവും കൂടി.തന്നെ യാത്രയാക്കാന്‍ ചുമച്ചും കുരച്ചും ഇല്ലാത്ത വീര്യം കാട്ടിയും എത്തുന്ന അപ്പന്, മുണ്ടിന്റെ കോന്തലയാല്‍ കണ്ണു തുടയ്ക്കുന്നുണ്ടോ എന്നു പോലും മകന് തിരിഞ്ഞു നോക്കുന്നില്ല.അപ്പനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി മകന് ആദമിന്റെ വിളി കേട്ടതും അയാള്‍ ,അവന്റെ അവ്യക്തമായ രൂപത്തെ വീണ്ടും വീണ്ടും നോക്കി.എന്നോ കണ്ടുമറന്ന ആ മുഖം മറവിയുടെ ആഴങ്ങളില്‍ മേലേക്കു പൊന്തിവരാനാവാതെ നില്ക്കുകയാണു.മൂന്നു തലമുറയെ ബന്ധിപ്പിക്കുന്ന ഈ കഥയിലൂടെ സമകാലിക ജീവിതതിലെ ഒറ്റപ്പെടലിനേയും നവകാലത്തെ മനുഷ്യ ബന്ധങ്ങളിലെ യാന്ത്രികതയേയും കഥാകൃത്ത് മികവോടെ വരച്ചുകാട്ടുന്നു.
‘അവ്വക്കറിന്റെ ഇഹലോകം’ കാലിക പ്രസക്തിയുള്ള മികച്ച കഥയാണു.ഭാഷയുടെ മനോഹാരിതയും ഒഴുക്കും ഈ കഥയെ വേറിട്ട് നിര്‍ത്തുന്നു.’അന്നൊരു തുലാവര്‍ഷ വൈകുന്നേരം.മഴ കൊണ്ട് മണ്ണും കണ്ണും കാണാനാവാത്ത ദിവസം. തണുത്തു വിറങ്ങലിച്ച് തൂവലൊട്ടിയ കാക്കകള്‍ നനഞ്ഞ കൂടുപേക്ഷിച്ചു ദേശാടനത്തിനൊരുങ്ങുന്ന കാലം.മൊട്ടച്ചി ഉമ്മമ്മയുടെ മുളങ്കാടുകള്‍ക്കിടയിലൂടെ മൂളിപ്പറന്ന കാറ്റിന്റെ വേഗതയില്‍ കണ്ണന് വാസു പാഞ്ഞെത്തി.’അവ്വക്കറിന്റെയും ഖദീജയുടേയും ചെന്നൈയില്‍ ശാസ്ത്രം പഠിക്കുന്ന ഒരേയൊരു മകള്‍ ‘ഏതോ ശെയ്ത്താന് പിടിച്ച നേരത്ത്’ അഭിമുഖത്തില്‍ ഇംഗ്ലീഷില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായി.നാടു മുഴുവനത് പരന്നു.മഹല്ല് കമ്മിറ്റി അഠിയന്തിര യോഗം ചേര്‍ന്നു. ‘നാളെ മ്മളെ മഹല്ലീന്ന് പൊറത്താക്കും,’ഖദീജ വിതുമ്പി.അവ്വക്കറു നിലത്തു വീണുരുണ്ടു.അവള് പറഞ്ഞതെന്താണു? ഇംഗ്ലീഷ് അറിയാത്തവരും അതിന്റെ പൊരുളറിഞ്ഞപ്പോള്‍ ഞെട്ടിവിറച്ചു.വിവരമറിഞ്ഞു പള്ളീലെ ഇമാമും പ്രസിഡന്റും സെക്രട്ടറിയും പാഞ്ഞെത്തി.കവറിലിട്ട ഒരു കടലാസ്സ് പ്രസിഡന്റ് നീട്ടി.’ഇതിങ്ങളെ കമ്മ റ്റീന്ന് പൊറത്താക്കിയ കുറിപ്പടിയാണു…ഇക്കാര്യത്തിലൊരു തീരുമാനം അറിഞ്ഞിട്ടുമതി ഇനി മുന്നോട്ട്.അതുവരെ ഇങ്ങളു പള്ളീല് ബരേണ്ട.’എന്തായിരുന്നു വൈറലായ ആ അഭിമുഖത്തില്‍ അവള് പറഞ്ഞത്?
‘പ്രേതങ്ങള്‍’ എന്ന കഥ ഒരു കൊച്ചുകുട്ടിയുടെ ഭീതിദമായ മായക്കാഴ്ചകളുടേതാണു.പള്ളിക്കാട്ടിനരികിലൂടെ പകല്‍ പോലും അവന് കടന്നു പോകുമ്പോള്‍ ‘ഉറങ്ങിക്കിടക്കുന്നവര്’ ഇരയെ കിട്ടിയ ആവേശത്തോടെ ഉണരും.അവനെക്കണ്ട് ഇളിക്കാന്‍ തുടങ്ങും. വെള്ളയും കറുപ്പും പുതച്ചു നില്ക്കുന്ന അവര്‍ക്കെല്ലാം വെളു വെളുത്ത നിറമായിരുന്നു…പള്ളികാട് അവനൊരു പേടി സ്വപ്നമായിരുന്നു.ഒടുവില്‍ വാപ്പച്ചിയേയും ചുമന്നുള്ള പല്ലക്ക് പള്ളിക്കാട്ടിലേക്കു കടന്നുവന്ന ദിവസം അവന് പതറാതെ നിന്നു.’ഉറങ്ങിക്കിടന്നിരുന്നവര്‍’ക്കിപ്പോള്‍ ഒച്ചയില്ല. അനക്കമില്ല.കബര്‍ മൂടി എല്ലാവരും പിരിഞ്ഞപ്പോള്‍ ചുറ്റുമുള്ള പ്രേതങ്ങള്‍ക്കൊപ്പം ഇടര്‍ച്ചയില്ലാതെ നില്ക്കുകയാണവന്.
പ്രവാസ ജീവിതത്തിലേക്കു നയിക്കപ്പെടുന്ന ഒരു യുവാവിന്റെ ചിന്തകളുടെ ബോധധാരയാണു ‘അഹ് ലന് അജ്മാന്.ഗള്‍ഫില്‍ ‘ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പകലന്തിയോളം കഷ്ടപ്പെടുന്ന മനുഷ്യരെ കാണുമ്പോള്‍,അയാളുടെ അതുവരെയുണ്ടായിരുന്ന മിഥ്യാധാരണകള്‍ നിഷ്കാസിതമാകുന്നു.ചെറുജോലിപോലും തരപ്പെടുത്തി ജീവിതം കഴിച്ചു കൂട്ടുന്നവരോട് ആദരവ് തോന്നുന്നു.അന്യരുടെ വിയര്‍പ്പിന്റെ വിലയില്‍ നാട്ടില്‍ ജീവിച്ചു ശീലിച്ച അയാളില്‍ വെല്ലുവിളികളുടെ ഇരുമ്പു വേലികള്‍ ഉയരുന്നു.’കറിവേപ്പില’, ‘ദി ലഞ്ച് ബോക്സ്’, ,’മരിക്കാത്ത ഓര്‍മ്മകള്‍,’പഴമയുടെ കൂട്ടിരിപ്പുകള്‍’,’പുള്ളിക്കാരന് സ്റ്റാറാ,’ എന്നിവയാണു ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇതര കഥകള്‍.ദേശ ജീവിതവും പ്രവാസ ജീവിതവും ഒരുപോലെ പ്രകടമാകുന്ന നേര് കാഴ്ചകളുടെയും നേരനുഭവങ്ങളുടെയും ആവിഷ്കാരമാണു ഈ കഥകള്‍.റോബര്‍ട്ട് ഫ്രോസ്റ്റ് പറയുന്നതു പോലെ ‘സ്വന്തം ജാലകങ്ങളിലൂടെ പുറം കാഴ്ചകളിലേക്കുള്ള തുറിച്ചു നോട്ടങ്ങളാണല്ലോ സാഹിത്യരചനകളായി രൂപാന്തരപ്പെടുന്നത്?’ഈ കഥകളിലും പുറം കാഴ്ചകളിലേക്കുള്ള തുറിച്ചു നോട്ടങ്ങളുണ്ട്. സ്വാനുഭവങ്ങളുടെ ചൂടും ചൂരുമുണ്ട്.പുറം കാഴ്ചകളിലേക്കുള്ള തുറിച്ചു നോട്ടങ്ങളുണ്ട്.
എഴുത്തുകാരില്‍ എഴുത്ത് രൂപപ്പെടുന്നത് കാലഘട്ടത്തിന്റെ ബോദ്ധ്യത്തില്‍ നിന്നാണു.ഓരോ കാലത്തെ ജീവിതത്തെ ,ജീവിത പ്രതിസന്ധികളെ , മൂല്യബോധത്തെ അടയാളപ്പെടുത്തലാണു എഴുത്ത്. ബുദ്ധിയുടെ കവചത്തിന്റെ കാഠിന്യം എത്രയായിരുന്നാലും മനുഷ്യന് അടിസ്ഥാനപരമായി വികാര ജീവിയാണു. വൈകാരികമായി നോക്കുമ്പോള്‍ വിക്റ്റര്‍ യൂഗോയുടെ കാലം മുതല്‍ ഇന്നു വരെയുള്ള സാഹിത്യ കൃതികളില്‍ സ്ഥായീ ഭാവങ്ങള്‍ ഒന്നു തന്നെയാണു. സാഹിത്യത്തില്‍ മനുഷ്യ വികാരങ്ങളാണു സ്ഥായി. ഏത് കാലത്തും മനുഷ്യ വികാരങ്ങളെ സൗന്ദര്യവല്ക്കരിക്കുന്നതിലാണു ശില്പത്തിന്റെ മികവ്. ‘വാഴക്കുല’യില്‍ ചങ്ങമ്പുഴ ദൈന്യത്തെ സൗന്ദര്യവല്ക്കരിച്ചതു പോലെ. മാറുന്ന ഭാവുകത്വം ശില്പത്തില് അടയാളപ്പെടുത്താനാവണം. കാലത്തിനനുസരിച്ച് രചനയെ പുതുക്കിപ്പണിയാന്‍ കഴിയണം. ഇല്ലെങ്കില്‍ ആ രചനയും രചയിതാവും കാലത്തിനു പിന്നിലാവും. ഈ നവീകരണമാണു എക്കാലവും എഴുത്തിലെ വെല്ലുവിളി.ഇനിയെഴുതുന്ന കഥകളില്‍ രചനാ സങ്കേതങ്ങളെ ഉടച്ചു വാര്‍ത്ത്, പൊളിച്ചെഴുത്തിലൂടെ പുതിയ കാലത്തിന്റെ ബോദ്ധ്യങ്ങള്‍ കഥകളാക്കിമാറ്റാന് ഈ എഴുത്തുകാരനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.സുനില്‍ കുളമുട്ടത്തിന്റെ തൂലികയില്‍ നിന്ന് ഇതിലും മികച്ച കഥകള്‍ പ്രതീക്ഷിക്കുന്നു.














Reviews
There are no reviews yet.